തിരഞ്ഞെടുക്കപ്പെട്ട സ്ത്രീയെ അഭിവാദ്യം ചെയ്യുന്നു
1. നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
2. സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
3. പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ.
ക്രിസ്തുവിൻ്റെ കൽപ്പനകളിൽ നടക്കുക
4. നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
5. ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
6. നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
എതിർക്രിസ്തു വഞ്ചകരെ സൂക്ഷിക്കുക
7. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
8. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
9. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
10. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
11. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
ജോണിൻ്റെ വിടവാങ്ങൽ ആശംസകൾ
12. നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
13. അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.